2012-01-12 17:10:45

സഭയുടെ പരമോന്നത പ്രാര്‍ത്ഥനയാണ്
പരിശുദ്ധ കുര്‍ബ്ബാന


12 ജനുവരി 2012, വത്തിക്കാന്‍
അവശര്‍ക്കും ആര്‍ത്തര്‍ക്കും ശക്തിപകരുന്ന ആത്മീയ ഭോജ്യമാണ് ദിവ്യകാരുണ്യമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ജനുവരി 11-ാം തിയതി ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണമദ്ധ്യേയാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. സഭയുടെ പരമോന്നതമായ പ്രാര്‍ത്ഥനയാണ് പരിശുദ്ധ കുര്‍ബ്ബാനയെന്നു വിശേഷിപ്പിച്ച പാപ്പ, അന്ത്യത്താഴവേളയില്‍ തന്‍റെ പ്രിയ ശിഷ്യന്മാരോടൊത്തു ക്രിസ്തു നടത്തിയ പ്രാര്‍ത്ഥന, പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തില്‍ പ്രതിപാദ്യ വിഷയമാക്കി.
ലോകത്തിന്‍റേതായ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ ക്രിസ്തുനാഥന്‍ ശിഷ്യന്മാര്‍ക്കുവേണ്ടി സിഹിയോണ്‍ ഊട്ടുശാലയില്‍ നടത്തിയ പ്രാര്‍ത്ഥന മനുഷ്യകുലത്തിനായി ഇന്നും തുടരുകയാണെന്നും, തിന്മയുടെ ശക്തികള്‍ ലോകത്തെ കീഴ്പ്പെടുത്താതിരിക്കുന്നതിന്
ക്രിസ്തുവിന്‍റെ പെസഹാ രഹസ്യങ്ങളുടെ രൂപാന്തരപ്പെടുത്തുന്ന ശക്തി പരിശുദ്ധ കുര്‍ബ്ബാനയിലൂടെ ഏവരിലും സജീവമാകണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

കുര്‍ബ്ബാനയില്‍ പങ്കുചേര്‍ന്നുകൊണ്ട് ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥന സ്വായത്തമാക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതങ്ങള്‍, ബലഹീനതയിലും അവിശ്വസ്തതയിലും തകര്‍ന്നുപോകാതെ, ഉത്തരവാദിത്വപൂര്‍ണ്ണമായ സ്നേഹബലിയായി ദൈവത്തിനും സഹോദരങ്ങള്‍ക്കുംവേണ്ടി സമര്‍പ്പിക്കുവാനുള്ള കരുത്തുലഭിക്കുമെന്നും തന്നെ ശ്രവിക്കുവാനെത്തിയ ആയിരങ്ങളോട് പാപ്പാ ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.