09 ജനുവരി 2012, വത്തിക്കാന്‍ വിദ്യാദാനമെന്ന വെല്ലുവിളിയാര്‍ന്ന ദൗത്യം അത്ഭുതാവഹമായി
നിറവേറ്റാന്‍ മനുഷ്യന്‍റെ പ്രഥമ അധ്യാപകനായ ദൈവത്തോട് സഹകരിക്കണമെന്ന് ബെനഡിക്ട് പതിനാറാമന്‍
മാര്‍പാപ്പ. ജനുവരി എട്ടാം തിയതി ഞായറാഴ്ച ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന തിരുന്നാള്‍ ദിനത്തില്‍
വത്തിക്കാനിലെ സിസ്റ്റെയിന്‍ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ്
പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ദിവ്യബലിമധ്യേ മാര്‍പാപ്പ പതിനാറു കുഞ്ഞുങ്ങള്‍ക്കു
മാമോദീസാ നല്‍കി. മാതാപിതാക്കളും ജ്ഞാനസ്നാന മാതാപിതാക്കളും പരിശുദ്ധാത്മാവിന്‍റെ
പ്രവര്‍ത്തനത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥനയും കൂദാശകളും വഴിയായി കൃപാവരത്തില്‍
ജീവിക്കേണ്ടത് സുപ്രധാനമാണ്. അറിവും ദൈവസ്നേഹവും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കാന്‍
പരിശുദ്ധാത്മാവ് നമുക്കു കൃപ നല്‍കുന്നു. വിദ്യാദാനത്തിന്‍റെ അടിസ്ഥാന ഘടകമാണ് പ്രാര്‍ത്ഥനയെന്നും
മാര്‍പാപ്പ എടുത്തുപറഞ്ഞു. തന്‍റെ ശിഷ്യരെ ക്രിസ്തുവിലേക്കു നയിച്ച ശ്രേഷ്ഠ ഗുരുവായ
വി.സ്നാപകയോഹന്നാനെപ്പോലെ തങ്ങളുടെ വിദ്യാര്‍ത്ഥികളെ സത്യത്തിലേക്കു നയിക്കാന്‍ ഗുരുഭൂതര്‍ക്കു
സാധിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു.