സാഹോദര്യത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും നവമാവികതയ്ക്ക് രൂപംനല്കാന്‍ കുടിയേറ്റക്കാരായ
അന്താരാഷ്ട്ര വിദ്യര്‍ത്ഥി സമൂഹത്തിനാകുമെന്ന്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേല്യോ,
പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു.
രാജ്യാന്തര വിദ്യാര്‍ത്ഥി സമൂഹവും സംസ്ക്കാരങ്ങളുടെ സംഗമവും, എന്ന പ്രമേയവുമായി നവംമ്പര്‍
30-ന് റോമില്‍ ആരംഭിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ആമുഖപ്രഭാഷണം നടത്തവേയാണ്
ആര്‍ച്ചുബിഷപ്പ് വേല്യോ ഇപ്രകാരം പ്രസ്താവിച്ചത്. ആഗോളവത്ക്കരണം സൃഷ്ടിക്കുന്ന സന്ദേഹപൂര്‍ണ്ണമായ
രാഷ്ട്രീയ-സാമൂഹ്യ- വിദ്യാഭ്യാസ ചുറ്റുപാടുകള്‍ക്കുമൊപ്പം രാജ്യാന്തരതലത്തില്‍ സര്‍വ്വകലാശാലകള്‍
കാഴ്ചവയ്ക്കുന്ന നൂതന വിദ്യാഭ്യാസ സാദ്ധ്യതകളും യുവജനങ്ങളുടെ നവമായ ആഗോള പ്രവാഹത്തിന്
വഴിതെളിച്ചിട്ടുണ്ടെന്ന് സമ്മേളനത്തിന്‍റെ സംഘാടകനായ അര്‍ച്ചുബിഷപ്പ് വേല്യോ വ്യക്തമാക്കി.
ശോഭനമായ ഭാവിക്കുവേണ്ടിയുള്ള യുവജനങ്ങളുടെ ഉല്‍ക്കടമായ ഈ തിരച്ചില്‍ നവമായൊരു
ആത്മീയ സാംസ്കാരിക പൈതൃകത്തിന് വഴിതെളിക്കുന്നതിനാല്‍, കുടിയേറുന്ന യുവജനങ്ങളുടെ മാതൃരാജ്യവും,
അവരെ സ്വീകരിക്കുന്ന രാഷ്ട്രങ്ങളും, ഒപ്പം സഭയും മനുഷ്യകുലം ആകമാനവും ഈ നൂതന പ്രതിഭാസത്തെ
ഏറെ ശ്രദ്ധയോടെ തുണയ്ക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് വേല്യോ സമ്മേളനത്തോടഭ്യര്‍ത്ഥിച്ചു.
30 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ആഗോളതലത്തില്‍ പ്രവാസികളായിട്ടുണ്ടെന്നു 2011-ലെ
സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുമ്പോള്‍, ഇനിയും ത്വരിതപ്പെട്ടുകൊണ്ടിരിക്കുന്ന
വിദ്യാര്‍ത്ഥികളുടെ ഈ ആഗോള കുടിയേറ്റ പ്രതിഭാസത്തില്‍ എത്തിപ്പെടുന്ന സ്ഥലങ്ങളിലെ മുല്യഛ്യുതിയില്‍
താണുപോകാതെ, യുവജനങ്ങളുടെ ധാര്‍മ്മികവും ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള ശരിയാംവിധം
സംരക്ഷിച്ചുകൊണ്ട്, അവരെ കാത്തുപാലിക്കേണ്ട വലിയ സുവിശേഷ ദൗത്യം സഭയ്ക്കുണ്ടെന്ന് ആര്‍ച്ചുബിഷപ്പ്
വേല്യയോ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.