2011-08-12 16:07:11

സഭാതനയരുടെ വിശുദ്ധി മാനവചരിത്രത്തെ സമ്പന്നമാക്കുന്നു - കര്‍ദിനാള്‍ അമാത്തോ


12.08.2011, അസ്സീസി

വിശുദ്ധര്‍ നന്മയും ഓരോ വ്യക്തിയുടേയും മനുഷ്യാന്തസും സമഗ്രതയും കാത്തുസൂക്ഷിക്കുന്ന ക്രിസ്തുവിന്‍റെ കാവല്‍ക്കാരാണെന്ന് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ. മനുഷ്യ നഗരത്തില്‍ ദൈവീക ഉപവിയുടെ നറുമണം പരത്തുന്ന സഭാ തനയരുടെ വിശുദ്ധിയാല്‍ സഭ മനുഷ്യ ചരിത്രത്തെ സമ്പന്നമാക്കുകയാണെന്നും വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ അമാത്തോ പ്രസ്താവിച്ചു. ഓഗസ്ററ് പതിനൊന്നാം തിയതി വ്യാഴാഴ്ച ക്ലാര പുണ്യവതിയുടെ തിരുനാള്‍ ദിനത്തില്‍ അസ്സീസിയില്‍ വിശുദ്ധയുടെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ തിരുനാള്‍ ദിവ്യബലിമധ്യേ വചന പ്രഘോഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് നിശബ്ദമായി ദാരിദ്ര്യാരൂപിയില്‍ ജീവിക്കാന്‍ ക്ലാരപുണ്യവതിക്കു പ്രചോദനമേകിയത് സ്നേഹത്തിന്‍റെ ആധിക്യമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. ടെലിവിഷന്‍റെ സ്വര്‍ഗ്ഗീയമധ്യസ്ഥയാണ് വിശുദ്ധ ക്ലാരയെന്നനുസ്മരിച്ച കര്‍ദിനാള്‍ സമകാലിക ലോകത്തിലെ മനോഹരവും കുലീനവുമായ സംഭവവികാസങ്ങളിലേക്കു ശ്രദ്ധതിരിക്കാന്‍ വിശുദ്ധയുടെ മധ്യസ്ഥതയാല്‍ സാധ്യമാകട്ടേയെന്നും ആശംസിച്ചു.








All the contents on this site are copyrighted ©.