2011-05-23 15:43:35

സേവനത്തിന്‍റെ അറുപതുവര്‍ഷങ്ങള്‍


23 മെയ് 2011, റോം
അന്താരാഷ്ട്ര കത്തോലിക്കാ ഉപവി സംഘടനയായ കാരിത്താസിന്‍റെ പത്തൊന്‍പതാം പൊതുസമ്മേളനം ഇരുപത്തിരണ്ടാം തിയതി ഞായറാഴ്ച റോമില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ആരംഭിച്ചു. സുവിശേഷപ്രഘോണവേളയില്‍ കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി കാരിത്താസ് ഉപവി സംഘടനയുടെ അന്തര്‍ദേശീയ ദേശീയ ഘടകങ്ങളും സഹോദര സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഉപവിപ്രവര്‍ത്തനങ്ങള്‍ ശ്ലാഘിച്ചു സംസാരിച്ച കര്‍ദ്ദിനാള്‍ ബര്‍ത്തോണെ സഭയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ വ്യക്തികളുടെ ഭൗതീകാവശ്യങ്ങളില്‍ സഹായിക്കുന്നതില്‍ മാത്രം ഒതുക്കി നിറുത്താവുന്നതല്ലെന്നും ക്രിസ്തു പ്രവര്‍ത്തിച്ചതുപൊലെയാണ് ഉപവി പ്രവര്‍ത്തനങ്ങളില്‍ സഭ ഏര്‍പ്പെടേണ്ടതെന്നും പ്രസ്താവിച്ചു. സംഘടനയ്ക്ക് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രത്യേക ആശംസകള്‍ നേര്‍ന്ന കര്‍ദ്ദിനാള്‍ കാരിത്താസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പാപ്പ താല്‍പര്യത്തോടെ വിലയിരുത്തുന്നുണ്ടെന്നും വെളിപ്പെടുത്തി. ദാരിദ്ര്യരഹിതമായ മനുഷ്യകുടുംബം എന്നതാണ് പൊതുസമ്മേളനത്തിന്‍റെ പ്രമേയം. കാരിത്താസിന്‍റെ പത്തൊന്‍പതാം പൊതുസമ്മേളനം ഇരുപത്തിയേഴാം തിയതി വെള്ളിയാഴ്ച സമാപിക്കും.







All the contents on this site are copyrighted ©.