20 ജനുവരി 2011 ക്രിസ്തുവിന്‍റെ അജപാലന സ്നേഹത്തില്‍ ആരും അപരിചിതരായിത്തീരുകയോ അന്യവത്ക്കരിക്കപ്പെടുകയോ
ചെയ്യരുതെന്ന്, സര്‍ക്കസ്സുകരാരുടെയും ദേശാടകരായ ഉല്ലാസ പരിപാടിക്കാരുടെയും അജപാലന
ശുശ്രൂഷയ്ക്കുള്ള സംഘത്തിന്‍റെ 8-ാമത് അന്തര്‍ദേശീയ കോണ്‍ഗ്രസ്സ് പ്രസ്താവിച്ചു. 2010
ഡിസംബര്‍ 12-മുതല്‍ 16-വരെ തിയതികളില്‍ റോമില്‍ കുടിയാറ്റക്കാരുടെയും യാത്രികരുടെയും
അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച 8-മത് കോണ്‍ഗ്രസ്സിന്‍റെ
ആധാരരേഖയാണ് ഇങ്ങനെ സമര്‍ത്ഥിച്ചിരിക്കുന്നത്. ജീവിതത്തിന്‍റെ നിലയ്ക്കാത്ത യാത്രയില്‍
ഉല്ലാസപരിപാടികളില്‍ വ്യാപൃതരായിരിക്കുന്ന മനുഷ്യരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള സഭയുടെ
ആഗോള പദ്ധതിയില്‍ 22 രാജ്യങ്ങളില്‍ നിന്നായി 72 പ്രതിനിധികള്‍ സമ്മേളിച്ചിരുന്നു. സര്‍വ്വജനതകളോടും
സുവിശേഷം പ്രഘോഷിക്കുവാനുള്ള ക്രിസ്തുവിന്‍റെ ആഹ്വാനം കണക്കിലെടുത്തുകൊണ്ടാണ് സമൂഹത്തിലെ
ഈ പ്രത്യേക വിഭാഗത്തിലേയ്ക്ക് സഭയുടെ ക്രിയാത്മകവും ഭാവാത്മകവുമായ അജപാലന ശ്രദ്ധയും സ്നേഹവും
തിരിച്ചുവിടുന്നതെന്ന് സമ്മളനത്തിന്‍റെ അന്തിമ രൂപരേഖ വ്യക്തമാക്കി. നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്ന
ഒരു സമൂഹവും സംസ്കാരവുമാണ് സര്‍ക്കാസ്സുകാരുടേതും നാടോടികളായി ഉല്ലാസക്കാരുടേതെന്നും,
അതിനു പിന്നില്‍ സാമൂഹീകവും സാംസ്കാരീകവും വിദ്യാഭ്യാസപരവുമായ ഒരു പ്രായോഗികത ഉണ്ടെന്നും
8-ാമത്തെ അന്തര്‍ദേശീയ സമ്മേളനത്തിന്‍റെ പ്രമാണരേഖ വെളിപ്പെടുത്തി. കുടിയേറ്റക്കാരുടെയും
യാത്രികരുടെയും അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്,
ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേല്യോ, സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍
കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസ്സി എന്നിവര്‍ സമ്മേളനത്തിന്
നേതൃത്വം നല്കിയത്.