13 ഒക്ടോബര്‍ 2010 ജീവിത വെല്ലുവിളികള്‍ നേരിടാന്‍ മദ്ധ്യപൂര്‍വ്വദേശത്തെ ജനങ്ങളെ
സഭ തുണയ്ക്കുമെന്ന്, കര്‍ദ്ദിനാള്‍ ആഞ്ചെലോ സൊഡാനോ സിനഡ് സമ്മേളനത്തോട് ആഹ്വാനംചെയ്തു.
ഒക്ടോബര്‍ 12-ാം തിയതി ചൊവ്വാഴ്ച സിനഡിന്‍റെ മൂന്നാം ദിവസം, സിനഡു പിതാക്കന്മാരുടെ ഇടപെടലുകള്‍ക്ക്
തുടക്കം കുറിച്ചുകൊണ്ടുള്ള പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ
തലവന്‍, കര്‍ദ്ദിനാള്‍ സൊഡാനോ.
വിവിധ മതങ്ങളുടെ സാന്നിദ്ധ്യമുള്ള മദ്ധ്യപൂര്‍വ്വദേശത്ത്
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും, എല്ലാവര്‍ക്കും തുറന്നുകൊടുക്കുന്ന
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യുവാക്കള്‍ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെ
സന്ദേശം ഉള്‍ക്കൊണ്ടു വളരുമെന്നും സമ്മേളനം വിലയിരുത്തി. മദ്ധ്യപൂര്‍വ്വദേശത്തെ കുടിയേറ്റക്കാരായവര്‍ക്ക്
സംരക്ഷണം നല്കിക്കൊണ്ട്, അവരെത്തിയ പുതിയ സമൂഹത്തില്‍ നഷ്ടപ്പെട്ടുപോകാതെ വിശ്വസത്തിന്‍റെ
സാക്ഷികളായി ജീവിക്കാന്‍വേണ്ട അജപാലന സംരക്ഷണം നല്കണമെന്നും അഭിപ്രായപ്പെട്ടു. മദ്ധ്യപൂര്‍വ്വദേശത്ത്
ഏകീകൃതമായൊരു മാനവസമൂഹം വളര്‍ത്തിയെടുക്കാന്‍ അവിടത്തെ സഭ എല്ലാ മതസ്ഥരുമായി നിരന്തരമായ
സംവാദത്തിന്‍റെ പാതയില്‍ ചരിക്കണമെന്നതായിരുന്നു ഉയര്‍ന്നുവന്ന മറ്റൊരാശയം. ബഹുഭൂരിപക്ഷം
വരുന്ന മുസ്ലീം സഹോദരങ്ങളുമായി സ്നേഹത്തിന്‍റെ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും സിനഡ്
സമ്മേളനം അഭിപ്രായപ്പെട്ടു. ഓരോ ദിവസവും പുതിയ പെന്തക്കോസ്തായുടെ സന്തോഷത്തിലും പ്രത്യാശയിലുമാണ്
സിനഡ് അംഗങ്ങള്‍ മുന്നോട്ടു നീങ്ങുന്നതെന്നും ബിഷപ്പ് ബെക്കാരാ റായ് സെനിത്തിനു നല്കിയ
റിപ്പോര്‍ട്ടില്‍ രണ്ടാം ദിവസത്തെ വിലയിരുത്തിക്കൊണ്ട് വെളിപ്പെടുത്തി.