2010-07-31 13:28:55

ആണ്ടുവട്ടം 18-ാം ഞായര്‍
വിശുദ്ധ ലൂക്കായുടെ സുവിശേഷം 12, 13-21.


സുവിശേഷപരിചിന്തനം
310710 ഞായര്‍

സുവിശേഷപരിചിന്തനവും വാര്‍ത്തകളും കേള്‍ക്കാം ഇന്നത്തെ പ്രക്ഷേപണത്തില്‍
ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കുന്ന സുവിശേഷഭാഗത്തിന്‍റെ പരിചിന്തനമാണ് ഇന്ന്.
ആണ്ടുവട്ടം 18-ാം ഞായര്‍
വിശുദ്ധ ലൂക്കായുടെ സുവിശേഷം 12, 13-21.
അമിതമായ സമ്പാദ്യത്തിന്‍റെ ദുരന്തം വിവരിക്കുന്ന ഉപമയ്ക്ക് പശ്ചാത്തലമായി പഴയ നിയമത്തിലെ സഭാപ്രസംഗകന്‍റെ ഗ്രന്ഥം മനുഷ്യജീവിതത്തിന്‍റെ നിസ്സാരതയെയും ഞൊടിയിടെ കടന്നുപോകുന്ന മനുഷ്യായുസ്സിനെയും മിഥ്യയാണെന്ന് ഓര്‍പ്പിക്കുന്നു.
സ്വന്തം ശരീരത്തെ മോടിപിടിപ്പിക്കുന്നതിലുള്ള അമിതമായ താല്പര്യത്തെയാണ് മായ അല്ലെങ്കില്‍ മിഥ്യ എന്നു പറയുന്നതെങ്കിലും സഭാപ്രസംഗകന്‍ വ്യത്യസ്ത കാഴ്ചപ്പാടാണ് നല്കുന്നത്. മിഥ്യയെന്നു പറയുന്നത്, ഫലശൂന്യതയും അതില്‍നിന്നനുഭവപ്പെടുന്ന പൂര്‍ണ്ണമായ സമയനഷ്ടവുമാണ്. സഭാപ്രസംഗകനെ ഗ്രന്ഥത്തില്‍ കൊഹേലെത്ത് എന്നാണ് നാമകരണംചെയ്തിരിക്കുന്നത്. ആ വാക്കിന് അദ്ധ്യാപകന്‍ എന്നേ അര്‍ത്ഥമുള്ളൂ.
നീണ്ടവര്‍ഷങ്ങള്‍ പലപ്പോഴും ഭൗമിക സമ്പാദ്യങ്ങള്‍ക്കായി പാഴ്വേലചെയ്യുന്ന മനുഷ്യജീവിതത്തെ ദോഷാത്മകമായി കാണുന്ന ഗ്രന്ഥകാരന്‍, തന്‍റെ ഗ്രന്ഥം അവസാനിപ്പിക്കുമ്പോള്‍ ഈ ജീവിതത്തില്‍ എന്തെങ്കിലും ഫലദായകമായിട്ടുണ്ടെങ്കില്‍ അത് മനുഷ്യന് ആര്‍ജ്ജിക്കാവുന്ന ദൈവികവിജ്ഞാനമാണെന്ന്, സ്ഥാപിക്കുന്നു.

ലൂക്കാ സുവിശേഷകന്‍ വളരെ ഭംഗിയായി ധനത്തിലാശ്രയിക്കുന്നവരെയും ദൈവത്തിലാശ്രയിക്കുന്നവരെയും താരതമ്യപ്പെടുത്തിക്കൊണ്ട്, ഇന്നത്തെ ഉപമയില്‍ ധനികനായ വിഡ്ഢിയുടെ കഥപറയുന്നു. ദൈവത്തിലാശ്രയിച്ചു ജീവിക്കുന്നവര്‍ അടിസ്ഥാനപരമായി ഭൗമിക വസ്തുക്കളില്‍നിന്നകന്ന് സ്വര്‍ഗ്ഗീയ കാര്യങ്ങളന്വേഷിക്കുന്നു. വളരെ വ്യക്തമായി ഭൗമികവാദത്തിനെതിരായ ഒരു ഉപമായണ് ഈശോ പറയുന്നത്. ആര്‍ത്തിയുള്ള ധനികന്‍ തനിക്കു കിട്ടിയ സമൃദ്ധമായ വിളവ് പങ്കുവയ്ക്കുന്നതിനു പകരം, വലിയ ധാന്യപ്പുരപണുത്, ഭാവിക്കായി ശേഖരിച്ചു വയ്ക്കുന്നു. യേശു പറയുന്നത്, അയാള്‍ അധികം കിട്ടിയത് മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കേണ്ടതായിരുന്നു എന്നാണ്.
ആര്‍ത്തിയില്‍ വാരിക്കൂട്ടുന്ന സ്വത്ത്, ദൈവത്തിനു പകരമായി പ്രതിഷ്ഠിക്കുന്നു. ആ മനുഷ്യന്‍ ആരെയും തല്ലുകയോ ഉപദ്രവിക്കുകയോ ഒന്നും ചെയ്യുന്നില്ല. കൃഷിക്കാരന്‍ സ്വാര്‍ത്ഥനും ധനമോഹിയുമായി മാറുന്നു.

ദൈവത്തെ മറന്ന് എല്ലാം വാരിക്കൂട്ടുവാനുള്ള ശ്രമം, മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള അവഗണന കൂടിയാണ്. നീതിനിഷ്ഠനല്ലാത്തവന്‍ വിഡ്ഡിയാണെന്നാണ് ക്രിസ്തു ഉപമയില്‍ സ്ഥിരീകരിക്കുന്നത്. അയാള്‍ അയാള്‍ക്കുവേണ്ടി മാത്രമായി ജീവിക്കുന്നു. അയാള്‍ തന്നോടുതന്നെ സംസാരിച്ച്, അലോചിച്ച്, സ്വയം അഭിനന്ദിച്ച്, തീരുമാനമെടുക്കുന്നു. എന്നാല്‍ ആകസ്മികമായുണ്ടായ അവന്‍റെ മരണം, അവനെ ഒരു വിഡ്ഡിയാക്കുന്നു. മാനുഷാ നീ ലോകമഖിലം നേടിയെന്നാലും നിന്‍ ആത്മനാശം വന്നുപോയാല്‍ എന്തു നേടും. ലൂക്കാ 9, 25. ധനത്തോടും ഭൗമികവസ്തുക്കളോടുമുള്ള ആര്‍ത്തി ആത്മാവിനെ നശിപ്പിക്കുന്ന ഒരു അസാധാരണ വൈകാരികതയാണ്. കുടുംമ്പ ബന്ധങ്ങള്‍പോലും അതുമൂലം ശിഥിലമാകുന്നു. ഭൗമിക സമ്പാദ്യത്തില്‍ ദൃഷ്ടിപതിക്കുന്നവന് അത് തല്ക്കാല വിജയവും നേട്ടവുമാകുമെങ്കിലും അവസാനം എല്ലാം നഷ്ടത്തില്‍ക്കലാശിക്കും. സമ്പത്തിനുവേണ്ടി ജീവന്‍സമര്‍പ്പിച്ചവന്, അവസാനം ജീവിതംതന്നെ പാഴായതായിത്തോന്നും.
“ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗ്ഗത്തില്‍ സംഭരിച്ചു വയ്ക്കുവിന്‍. അവിടെ കള്ളന്മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല. നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”
ലൂക്കാ 12, 33 അത്യാര്‍ത്തി കാണിക്കുന്നത് അസൂയപ്പെട്ട് അന്യായമായി അപരന്‍റെ സ്വത്ത് സമ്പാദിക്കുവാന്‍ ശ്രമിക്കുന്നതിനു തുല്യമാണ്.

സാധാരണ സാമൂഹ്യ കാഴ്ചപ്പാടില്‍ സമ്പത്ത് ദൈവിക ദാനത്തിന്‍റെയും അംഗീകാരത്തിന്‍റെയും അടയാളമായും, ദാരിദ്ര്യവും കഷ്ടപ്പാടും ദൈവീക തിരസ്കാരത്തിന്‍റെ പ്രതീകമായും കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ധനാഠ്യനായിരിക്കുന്നത് മോശമാണെന്ന് ഈശോ പറയുന്നില്ല. ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെ പ്രയാസമാണെന്ന് അവിടന്ന് സുവിശേഷങ്ങളില്‍ വിവരിക്കുന്നുണ്ടെങ്കിലും, ഒരിടത്തും ധനികനായിരിക്കുന്നത് തിന്മയായിട്ട് വിവരിക്കുന്നില്ല. എന്നാല്‍ ആര്‍ത്തിയാണ് എല്ലാം നശിപ്പിക്കുന്നത്. ആര്‍ത്തിയാണ് ദൈവീകദാനമായ സമ്പത്ത് അല്ലെങ്കില്‍ സമൃദ്ധി, ഇനിയും വാരിക്കൂട്ടാനുള്ള അമിതമോഹമാക്കി മാറ്റുന്നത്. സമ്പത്ത് നമ്മെ വിഴുങ്ങാന്‍ അനുവദിക്കരുതെന്നാണ് ഈശോ പറയുന്നതിന്‍റെ സാരം. ജീവിതത്തിന്‍റെ പ്രേരകശക്തി സമ്പത്തായി മാറാന്‍ അനുവദിക്കരുത്. സമ്പത്തിനെച്ചൊല്ലി കലഹിച്ച് കുടുമ്പങ്ങള്‍ ചിഹ്നഭിന്നമാകുന്നത് സമൂഹത്തില്‍ പതിവായിരിക്കുന്നു. മനുഷ്യജീവിതം സമ്പത്തിനുവേണ്ടി മാത്രമുള്ളതല്ലല്ലോ. അവിടുന്ന് ഭൗമിക സമ്പത്തിനെ നിന്ദിക്കുകയല്ല മറിച്ച് അതിനോട് അടിമപ്പെട്ടിരിക്കുന്നതിനെയാണ് കുറ്റപ്പെടുത്തുന്നത്. സഹോദരങ്ങളുമായി നമുക്കുള്ള സമ്പത്ത് പങ്കുവയ്ക്കുവാന്‍ മനസ്സില്ലാതെ വരുമ്പോള്‍ അത് ബന്ധനമായിത്തീരുന്നു..., എന്നാല്‍ പങ്കുവയ്ക്കുമ്പോള്‍ അനുഗ്രഹമായും മാറുന്നു.
പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍...കൊളോസ്സിയന്‍സ് 3, 5.
നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം ...അസന്മാര്‍ഗ്ഗികത, അശുദ്ധി, മനഃക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി..... ഇവയെല്ലാം നശിപ്പിക്കുവിന്‍. ഇവ നമിത്തം ദൈവത്തിന്‍റെ ക്രോധം നിങ്ങളില്‍ വന്നുചേരാതിരിക്കട്ടെ
...........................................................
സംസ്ക്കാരത്തിന്‍റെ ശുദ്ധീകരണത്തിന് വിധേയമാകാത്ത ഗോത്രവര്‍ഗ്ഗക്കാര്‍ കടുംവര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നതുപോലെ... ആന്തരീകതയുടെ ലോല സ്പര്‍ശമേല്‍ക്കാത്തവരാണ് ബാഹ്യമായ ആഡംബരങ്ങളില്‍ അഭിരമിക്കുന്നത്. ദൈവദര്‍ശനം ലഭിച്ചൊരാള്‍ ഉണരുന്നത് ലളിതമായ ചില ജീവിതക്രമങ്ങളിലേയ്ക്കാണ്. അതു കൊണ്ടാണ് അസ്സീസിയിലെ ഫ്രാന്‍സിസ് തന്‍റെ പിന്നാലെയെത്തുന്നവര്‍ക്കുവേണ്ടി ഇങ്ങനെ കുറിച്ചത്, “സഹോദരന്മാര്‍ ഈ ഭൂമിയില്‍ ഒരംഗുലം മണ്ണുപോലും സ്വന്തമാക്കാതിരിക്കട്ടെ. ഈ ഭൂമിയില്‍ അവര്‍ തങ്ങളെത്തന്നെ യാത്രികരായി കരുതട്ടെ.”
പൊങ്ങച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും ഒരു കാലത്തില്‍ അയാള്‍ നമുക്ക് ലളിതമായ ജീവിതശൈലികളുടെ അങ്കിവെച്ചു നീട്ടുന്നു. ഒരു സഞ്ചാരിയുടെ ദൈവശാസ്ത്രം രൂപപ്പെടുത്തുകയാണ് പ്രധാനം.

ആവശ്യങ്ങള്‍ക്ക് ഒരതിര്‍രേഖ വേണം. സംതൃപതി കമ്പോളത്തിന്‍റെ ഉത്പന്നമല്ല, ഒത്തിരി ഒത്തിരി അലഞ്ഞ് ഹൃദയത്തില്‍ കണ്ടെത്തേണ്ട നീരുറവയാണത്. ജീവിതകാലം മുഴുവന്‍ എന്തിനെ ഒക്കെയോ നേടിയും തേടിയും ഒന്നോര്‍ത്താല്‍ വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമേ ജീവിതത്തിന് ആവശ്യമുള്ളൂ.
ശേഖരിക്കാനുള്ള ഒരടിസ്ഥാനചേദന ഓരോ മനുഷ്യനും കൂടെ കൊണ്ടുനടക്കുന്നുണ്ട്. വഴിയോരങ്ങളില്‍നിന്ന് ഓരോ സാധനങ്ങള്‍ ശേഖരിച്ച് മാറാപ്പ് നിറയ്ക്കുന്ന, താളം തെറ്റിയ മനസ്സുകളെ ഇനി പരിഹസിക്കരുത്. മരുഭൂമിയില്‍ കര്‍ത്താവ് മന്നപൊഴിച്ചപ്പോള്‍ ഒരു ദിവസത്തേയ്ക്ക് മാത്രമെടുക്കുകയെന്നതായിരുന്നു ആകാശങ്ങളില്‍നിന്നുള്ള ശാഠ്യം. നാളത്തേയ്ക്കുള്ള മന്നകൂടെ എടുക്കന്നവന്‍ മററാരുടേയോ ഇന്നത്തെ അപ്പം അപഹരിക്കുകയാണെന്നര്‍ത്ഥം. അന്നന്നത്തെ അപ്പം മാത്രമാണെന്‍റെ വിഹിതം.
ആകാശപ്പറവകളില്‍നിന്ന് പഠിക്കുവാന്‍ യേശു പറഞ്ഞു. പല പാഠങ്ങള്‍ അവ പഠിപ്പിക്കുന്നുണ്ടാവാം. അതിലൊന്ന് തീര്‍ച്ചയായും ഇതാണ്. നിറയെ കതിര്‍മണികളുള്ള പാടത്തില്‍നിന്നുപോലും തന്‍റെ കൊക്കിലൊതുങ്ങുന്ന ഒരു കതിര്‍ മാത്രമേ അതു ശേഖരിക്കുന്നുള്ളൂ. ഭുമിനിറയെ കതിര്‍മണികളുള്ള പാടമാണ്, നമുക്കൊരു കതിര്‍മണി മാത്രം മതി, സത്യമായിട്ടും.
..........
സ്വാമി വിവേകാനന്ദനെ ഓര്‍മ്മിക്കുകയാണെങ്കില്‍...,. അയാള്‍ വളരെ പെട്ടെന്നായിരുന്നു യൂറോപ്പലെങ്ങും ആത്മീയതയുടെ പര്യായമായി മാറിയത്. എന്നിട്ടും പേരിന്‍റെയും പെരുമയുടേയും ആ യൗവ്വത്തില്‍ത്തന്നെ അതെല്ലാം വേണ്ടെന്നുവച്ച് അയാള്‍ തന്‍റെ ഗ്രാമത്തിലേയ്ക്ക് മടങ്ങുന്നു. പുഴയോരത്തുള്ള തന്‍റെ വീട്ടില്‍ ഏതാണ്ട് ഒരൊളിച്ചുതാമസം തന്നെ. വിദേശപത്രക്കാര്‍ അയാളെ അക്ഷരാര്‍ത്ഥത്തില്‍‍‍‍‍ അയാളെ തേടിപ്പിടിക്കുകയായിരുന്നു. ഈ പുഴയോരത്തു നീ എന്താണുചെയ്യുന്നതെന്ന ചോദ്യത്തിന്, അയാള്‍ ശാന്തമായി മറുപടി പറഞ്ഞു. ഞാനോ, മരണത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്, എന്നായിരുന്നു.

മുന്തിരി ഇരിക്കുന്തോറും ജീര്‍ണ്ണിക്കുന്നു. വീഞ്ഞ് ഇരിക്കുന്തോറും വീര്യമാര്‍ജ്ജിക്കുന്നു. എപ്പോള്‍ മുന്തിരി പിഴിഞ്ഞാലും വീഞ്ഞുകിട്ടും. എന്നാലും ഓരോന്നിനും ഓരോ നേരമുണ്ട്. തക്ക സമയത്തു ചെയ്താല്‍ കൂടുതല്‍ അളവും ഗുണവുമുണ്ടാവും.
യൗവ്വനത്തിലേ ഈ വെട്ടം കിട്ടിയവര്‍ ഭാഗ്യവാന്മാര്‍. യൗവ്വനത്തെ നിശ്ചയിക്കുന്നത് പ്രായമല്ല. ഹൃദയത്തിനും, ബുദ്ധിക്കും പൂര്‍ണ്ണ ആരോഗ്യമുള്ള കാലമെന്നര്‍ത്ഥം. അപ്പഴേ, ഏത് കടന്നുപോകുന്നു, ഏതു നിലനില്‍ക്കുന്നു എന്നൊക്കെ ധ്യാനിക്കാനാവണം, അതായിരുന്നു അയാള്‍ എല്ലാ വെള്ളിവെളിച്ചത്തില്‍നിന്നും പിന്‍വാങ്ങി ഈ പുഴയോരത്ത് എത്താനുള്ള കാരണം. മരണത്തെ ധ്യാനിക്കേണ്ടത് ധാരാളം കുഴലുകള്‍ക്കിടയില്‍ നാം ഐസിയു-വില്‍ ആയിരിക്കുമ്പോഴല്ല, നിറയൗവ്വനത്തിലാണ്.
മുപ്പത്തിമൂന്നു വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ ഒലിവ് മരങ്ങള്‍ക്കിടയിലിരുന്ന് പ്രാര്‍ത്ഥിച്ച് ഒരുങ്ങിയത് തന്‍റെ മരണത്തിനായിരുന്നുവെന്ന് മറക്കരുത്. ഇപ്പോള്‍ എന്‍റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു.


ദൈവം തന്‍റെ പരിപാലനയില്‍ നമുക്കു നല്കിയിട്ടുള്ള സമസ്ത സമ്പത്തിനും ഒരു സമൂഹ്യവശമുണ്ട്. അതുകൊണ്ട് വസ്തുക്കളുടെ ഉപയോഗത്തില്‍, മനുഷ്യന്‍ നിയമാനുസൃതമായി സ്വന്തമാക്കിയിട്ടുള്ള ബാഹ്യവസ്തുക്കള്‍പോലും തന്‍റേതുമാത്രമായി കരുതുവാന്‍ പാടില്ല, അവ തനിക്കും മറ്റുള്ളവര്‍ക്കും ഉപയോഗിക്കുവാനുള്ളതാണ്.
നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ സമ്പാദ്യം ഒരുക്കുവിന്‍ എന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്, അവിടെ ഒരു സീറ്റുറപ്പിക്കാനല്ല, മറിച്ച് ദൈവം നമ്മുടെ ജീവിതത്തിന്‍റെ രക്ഷയായി, രക്ഷകനായി, ജീവിതത്തിന്‍റെ ഓഹരിയായി, അവിടുത്തെ കാരണ്യത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോകണമെന്നാണ്.
അപ്പോള്‍ ബാക്കിയുള്ളതെല്ലാം നമുക്കു ലഭിക്കും എന്നാണ്, മത്തായി 6, 33.
ദൈവമാം കര്‍ത്താവാണെന്നുടെ ഓഹരി,
അങ്ങയിലാണെന്‍ ശരണം മുഴുവന്‍....
ദൈവിക പരിപാലനയുടെ കരങ്ങള്‍ നമുക്കായ് എപ്പോഴും തുറന്നിരിക്കുകയാണ്. അവിടുന്ന് ദുഷ്ടന്‍റേയും ശിഷ്ടന്‍റേയുംമേല്‍ ഒരുപോലെ മഴപെയ്യിക്കുകയും സൂര്യനുദിപ്പിക്കകുയും ചെയ്യുന്നു. അവിടുന്ന് ഭൂമിയും അതിലെ അരുവികളും, വൃക്ഷലതാദികളുമെല്ലാം നമുക്കായി ഔദാര്യത്തോടെ തുറന്നു തന്നിരിക്കുന്നു. അവിടുത്തെ കാരുണ്യം ഇത്ര വലുതാണെങ്കില്‍, അതേ കാരുണ്യം നാം നമ്മുടെ സഹോദരങ്ങളോടും കാണിക്കേണ്ടതാണ്. സ്വാര്‍ത്ഥതയില്‍ ഒന്നും എനിക്കുമാത്രമായി വാരിക്കൂട്ടാതെ, നാളെ കടന്നുപോകാവുന്ന എന്‍റെ ജീവിതത്തില്‍ സഹോദരനോടും, അയല്‍ക്കാരനോടും പരിഗണനയും പങ്കുവയ്ക്കലും ഉള്ളവനായി ജീവിക്കാം.







All the contents on this site are copyrighted ©.