2010-05-25 16:15:27

ഇറാക്കിലെ ക്രൈസ്തവപീഡനത്തെ പറ്റി അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് കാസ്മോസാ.


 


ഇറാക്കിലെ ക്രൈസ്തവര്‍ അതിക്രൂരമായ പീഡനങ്ങള്‍ക്ക് വര്‍ഷങ്ങളായി ഇരകളാകുകയാണ്. അത് ഉടനെ അവസാനിക്കുമെന്ന് കരുതുവാന്‍ സാധിക്കാത്ത പരിതോവസ്ഥയാണ് ഇന്ന് നാട്ടിലുള്ളത്. അതിനാല്‍ ഇറാക്കിലെ ക്രൈസ്തവരുടെ സാഹചര്യത്തെപറ്റി അന്താരാഷ്ട്രതലത്തിലെ ഒരു അന്വേഷണം ആവശ്യമാണ് മോസൂള്‍ സിറിയന്‍ കത്തോലിക്കാ അതിരൂപതയുടെ സാരഥി ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് കാസ്മോസാ. ജര്‍മ്മനിയിലെ PONTIFICAL MISSION SOCIETIES ന്‍െറ ക്ഷണപ്രകാരം അവിടെയെത്തിയ ആര്‍ച്ചുബിഷപ്പ് ഇറാക്കിലെ സാഹചര്യത്തെപറ്റി മിസ്സിയോ എന്ന ഉപവിസംഘടനയോട് സംസാരിക്കവെയാണ് അത് പറഞ്ഞത്. ഇറാക്കില്‍ എല്ലാവരും സമാധാനത്തെപറ്റി സംസാരിക്കുന്നു. അത് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. എന്നാല്‍ ആരും തന്നെ അതിനായി ശ്രമിക്കുന്നില്ല. ഒരു രാജ്യത്ത് സമാധാനം സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാരാണല്ലോ. എന്നാല്‍ ഇറാക്കിലെ സര്‍ക്കാര്‍ തികച്ചും നിസ്സംഗതാമനോഭാവമാണ് കാണിക്കുക. കത്തോലിക്കരായ ഞങ്ങള്‍ വിശ്വാസമനുസരിച്ച് സമാധാനപരമായി ജീവിച്ചുകൊണ്ട് സമൂഹത്തിന്‍െറ ഉന്നതിക്ക് സംഭാവനയേകുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഞങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനുള്ള നീക്കമാണ് ഇന്ന് കാണുക. ഞങ്ങള്‍ വളരെയേറെ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. സംരക്ഷണത്തിനായി പലവുരു സര്‍ക്കാരിനോട് ആവശ്യപ്പെട്ടങ്കിലും. അതെല്ലാം വനരോദനമായി ഭവിച്ചു. അതിനാലാണ് ഞങ്ങളിപ്പോള്‍ അന്താരാഷ്ട്രാസഹായം അഭ്യര്‍ത്ഥിക്കുന്നത്. ഐക്യരാഷ്ട്രസഭ ഈ അഭ്യര്‍ത്ഥന ഗൗരവമായി പരിഗണിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു, ആര്‍ച്ചുബിഷപ്പ് പറഞ്ഞു.







All the contents on this site are copyrighted ©.