ഉത്ഥിതനുമായുള്ള കൂടിക്കാഴ്ച പൗലോസില്‍ അക്ഷീണ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
കുറിച്ചെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍.
ഉത്ഥാനം ചെയ്ത ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച അപ്പസ്തോലനില്‍ തീക്ഷ്ണതാനിര്‍ഭരമായ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം കുറിച്ചെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. സഭൈക്യപ്രാര്‍ത്ഥനാവാരത്തിന്‍െറ
സമാപനദിനമായിരുന്ന തിങ്കളാഴ്ച റോമിന്‍െറ ചുമരിന് വെളിയിലുള്ള വിശുദ്ധ പൗലോസിന്‍െറ ബസലിക്കായില്‍
നടത്തിയ സായാഹ്ന പ്രാര്‍ത്ഥനാവേളയില്‍ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു പാപ്പാ. അങ്ങനെ
സഭയുടെ പീഡകനായിരുന്ന പൗലോസ് പിന്നീട് താന്‍ സാക്ഷൃമേകിയ സുവിശേഷം മൂലം പീഡനവിധേയനായി.
പൗലോസിന്‍െറ ക്രിസ്താനുഭവത്തിലെ ചലനാത്മകത തന്നെ, ഉത്ഥിതനായ അവിടത്തെ ദര്‍ശിച്ച എമ്മാവുസിലേയ്ക്ക്
പോയ ശിഷ്യരിലും ഉല്‍ഭൂതമായി. അവര്‍ക്ക് പ്രത്യക്ഷനായ ക്രിസ്തു അവരെ ആശ്വസിപ്പിക്കുകയും,
അവരുടെ ഭയത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും, സംശയങ്ങളെ ദൂരികരിക്കുകയും, അവരുടെ ഹൃദയങ്ങളെ
വിശുദ്ധ ഗ്രന്ഥത്തിന്‍െറ വിജ്ഞാനത്തിലേയ്ക്ക് തുറക്കുകയും ചെയ്തു. ക്രൈസ്തവപ്രഘോഷണത്തിന്‍െറ
കാതല്‍ എന്തായിരിക്കണമെന്ന്, വിശുദ്ധഗ്രന്ഥ വിശദീകരണത്തിലൂടെ അവിടുന്നു് അവര്‍ക്ക് വ്യക്തമാക്കി.
ക്രിസ്തു ഇന്നും നമ്മോടെത്ത് സന്നിഹിതനാണെന്നും അവിടുന്ന് സജീവനാണെന്നും അനുഭവിച്ചറിയുന്നവനും,
ഹൃദയം ജ്വലിക്കുന്നതിന് ദൈവവചനം ശ്രവിക്കുന്നവനും മാത്രമേ അവിടത്തെ സാക്ഷിയാകാനാവൂ. അതിനാല്‍
ശിഷ്യര്‍ക്ക്, നമുക്ക് ഓരോത്തര്‍ക്കും -സത്യത്തിലേയ്ക്ക് നയിക്കുന്ന ഉത്ഥിതന്‍െറ ദാനമായ
ഉന്നതത്തില്‍ നിന്നുള്ള ശക്തമായ സഹായം, ഒരു പുത്തന്‍ സാന്നിദ്ധ്യം അവിടുന്നു വാഗ്ദാനം
ചെയ്തു. യേശു അരുള്‍ചെയ്തു “ഇതാ എന്‍െറ പിതാവ് എന്നെ അയച്ചതുപോലെ നിങ്ങളെയും ഞാന്‍ അയയ്ക്കുന്നു”.
അപ്പസ്തോലന്മാര്‍ അവരുടെ ജീവിതം മുഴുവന്‍ കര്‍ത്താവിന്‍െറ മരണോത്ഥാനങ്ങളുടെ സദ്വാര്‍ത്ത
പ്രഘോഷിക്കുവാന്‍ വ്യയം ചെയ്തു. ഏതാണ്ടു അവരെല്ലാവരും തന്നെ സ്വന്തം രക്തം ചിന്തി തങ്ങളുടെ
സാക്ഷൃത്തിന് മുദ്ര വച്ചു. പരിശുദ്ധ പിതാവ് തുടര്‍ന്നു- ക്രൈസ്തവൈക്യം ഏതാനും ചിലരുടെ
മാത്രം കടമയോ- സഭാജീവിതത്തില്‍ കുട്ടിചേര്‍ക്കപ്പെട്ട ഒരു ദൗത്യമോ അല്ല. ക്രിസ്തു ശിഷ്യരുടെ
പൂര്‍ണ്ണ കൂട്ടായ്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ എല്ലാ ക്രൈസ്തവര്‍ക്കും കടമയുണ്ട്. ആ
ഐക്യം എല്ലാത്തിനുമുപരി നിരന്തരപ്രാര്‍ത്ഥനയിലൂടെ നേടിയെടുക്കണ്ട ദൈവദാനമാണെന്ന് അനുസ്മരിക്കണം.
ഐക്യത്തെയും- പ്രേഷിതദൗത്യത്തെയും പരിപോഷിപ്പിക്കുന്ന ശക്തി- ദമാസ്ക്കസിലേയ്ക്ക് പോയ
വിശുദ്ധ പൗലോസിനും, അപ്പസ്തോലന്മാര്‍ക്കും, ശിഷ്യര്‍ക്കും ലഭിച്ചതുപോലെ ഉത്ഥിതനായ ക്രിസ്തുവില്‍
നിന്നാണ് കരഗതമാകുന്നത്.