“നമുക്കു് കര്‍ത്താവിനെ അറിയാന്‍ ശ്രമിക്കാം” പാപ്പാ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു
ഇസ്രായേല്‍മക്കള്‍ പരസ്പരം പറഞ്ഞു “നമുക്ക് കര്‍ത്താവിനെ അറിയാന്‍ ശ്രമിക്കാം”. പീഡനമദ്ധ്യേ
ആ വാക്കുകളാള്‍ അവര്‍ പരസ്പരം ആശ്വസിപ്പിച്ചു. ദൈവത്തെ അറിയാതെ ജീവിച്ചതുകൊണ്ടാണ്, ഹൃദയത്തില്‍
സ്നേഹമില്ലാതെയിരുന്നതുകൊണ്ടാണ് നിര്‍ഭാഗ്യങ്ങള്‍ വന്നു ഭവിച്ചതെന്ന് പ്രവാചകന്‍ അവരെ
കുറ്റപ്പെടുത്തി. അവരെ സുഖപ്പെടുത്താന്‍ പ്രാപ്തനായ ഏകഭ്വിഷഗ്വരന്‍ കര്‍ത്താവു മാത്രമായിരുന്നു.
അതിനാല്‍ ജനങ്ങള്‍ തീരുമാനിച്ചു നമുക്ക് കര്‍ത്താവിന്‍െറ പക്കലേയ്ക്ക് മടങ്ങിപോകാം.
അവിടുന്ന് നമ്മെ ചീന്തിക്കളഞ്ഞു. അവിടുന്ന് നമ്മെ സുഖപ്പെടുത്തും. അംഗോളയില്‍ ശനിയാഴ്ച
അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തില്‍ ഹോസിയ ആറാം അദ്ധ്യായം ഒന്നു മുതല്‍
ആറു വരെയുള്ള വാക്യങ്ങളെ വിശദീകരിച്ചുകൊണ്ട് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു തുടര്‍ന്ന്
വി.ലൂക്കായെഴുതിയ സുവിശേഷം പതിനെട്ടാം അദ്ധ്യായം ഒന്‍പതു മതല്‍ പതിന്നാലു വരെയുള്ള വാക്യങ്ങള്‍
പാപ്പാ വിചിന്തനവിഷയമാക്കി. ചുങ്കകാരന്‍ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി ഭവനത്തിലേയ്ക്ക്
മടങ്ങി. .ചുങ്കകാരന്‍ ദൈവകാരുണ്യത്തിന്‍െറ കവാടത്തില്‍ മുട്ടി. അവിടുന്ന് വാതില്‍ തുറന്നു,
അവനെ നീതികരിച്ചു. പൗലോസു ശ്ലീഹാ പറയുന്നു, “യേശു ക്രിസ്തു ലോകത്തിലേയ്ക്ക് വന്നത് പാപികളെ
രക്ഷിക്കാനാണെന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്”. വിശുദ്ധന്‍െറ ജീവിതത്തിലെ
നിര്‍ണ്ണായകസംഭവം ദമാസ്ക്കസിലേയ്ക്കുള്ള വഴിമദ്ധ്യേ യേശുവിനെ കണ്ടുമുട്ടിയതാണ്. അവിടുന്ന്
ഒരു മിന്നൊളിയില്‍ പ്രത്യക്ഷനായി. അവിടുന്ന് പൗലോസിനോട് സംസാരിച്ചു, അദ്ദേഹത്തെ നേടി.
അപ്പസ്തോലന്‍ ഉത്ഥിതനായ യേശുവിനെ കണ്ടു. ആ ദര്‍ശനം അപ്പസതോലനില്‍ പരിവര്‍ത്തമുളവാക്കി.
മുന്‍പ് ആവശ്യവും അടിസ്ഥാനപരവും എന്ന് കരുതിയവ ലാഭമല്ല മറിച്ച് നഷ്ടമാണെന്ന് പൗലോസ് ഗ്രഹിച്ചു.
അപ്പോള്‍ അദ്ദേഹത്തിന് ക്രിസ്തു മാത്രം അഭികാമ്യനായി, വിലപ്പെട്ടവനായി. പ്രിയ സഹോദരീസഹോദരന്‍മാരെ
ഉത്ഥിതനായ ക്രിസ്തുവിനെ അറിയാന്‍ നമുക്കും ശ്രമിക്കാം. അവിടുന്ന് പൂര്‍ണ്ണ മനുഷ്യനും,
നമുടെ ദൈവവുമാണ്. തന്‍െറ ദൈവികജീവനില്‍ നമ്മെ പങ്കുകാരാക്കുന്നതിനു് ദൈവം യേശുവില്‍
നമുക്ക് ദൃശ്യനായി ക്രിസ്തുവിന്‍െറ ആഗമനത്തോടെ ജീവിതത്തിനു് ഒരു നവമാനം കൈവന്നു. ഒരു
പുത്തന്‍ ലോകം തന്നെ രുപം കൊണ്ടു. ആ പരിവര്‍ത്തനങ്ങള്‍ നമ്മില്‍ സാധിക്കുന്നത് ജ്ഞാനസ്നാനത്തിലൂടെയാണ്.
ആ കുദാശ മരണവും, ഉത്ഥാനവും ആണ്. രുപാന്തരീകരണവും, നവജീവിതവും ആണ്. അതിനാല്‍ സ്നാനപ്പെട്ടവനു്
പൗലോസ് അപ്പസ്തോലനോടെത്ത് പറയാനാവും “ഇനി ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്”.
ആ പരിവര്‍ത്തനത്തിലൂടെ നമ്മുടെ അനന്യത ശ്രേഷ്ഠമായ ഒന്നുമായി സംയോജിപ്പിക്കപ്പെടുന്നു.
എന്നാല്‍ നമ്മുടെ അനന്യത നഷ്ടപ്പെടുന്നില്ല. മറിച്ച് പരിവര്‍ത്തനവിധേയമാകുകയും, പരോന്‍മുഖമാകുകയും
ആണ്. “നാം ക്രിസ്തുവില്‍ ഒന്നായിത്തീരുന്നുവെന്നാണ്” അതിനെപ്പറ്റി അപ്പസ്തോലന്‍ പറയുക.
പ്രിയ സഹോദരീസഹോദരന്‍മാരെ, ഇസ്രായേല്‍ജനതയുടെ വാക്കുകള്‍ നമുക്കും ആവര്‍ത്തിക്കാം. മനുഷ്യന്‍െറ
ഇല്ലായ്മ ദൈവകാരൂണ്യത്തെ കണ്ടുമുട്ടുന്നതിന് നമുക്ക് പാതയൊരുക്കാം. അവിടുന്ന് നമ്മെ
തന്‍െറ സ്നേഹിതരാക്കുന്നു. അവിടുന്നു പറയുന്നു “ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് ചെയ്യുന്നെങ്കില്‍
നിങ്ങള്‍ എന്‍െറ സ്നേഹിതരാണ്”. അതിനാല്‍ “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ട്രികളോടും
സുവിശേഷം പ്രസംഗിക്കുവിന്‍” എന്ന അവിടത്തെ കല്പനയായിരിക്കട്ടെ നമ്മുടെ പൊതുപ്രതിബദ്ധത.
വിശുദ്ധ പൗലോസിനെ പോലെ അവിടത്തെയാഗ്രഹം നമുക്കും സ്നേഹപൂര്‍വ്വകം സ്വീകരിക്കാം.